Tuesday, January 11, 2011

ഐക്യശ്രമങ്ങളില്‍നിന്ന് പിന്മാറില്ല -കാന്തപുരം


ഐക്യശ്രമങ്ങളില്‍നിന്ന് പിന്മാറില്ല -കാന്തപുരം
കോഴിക്കോട്:  സുന്നി ഐക്യശ്രമങ്ങളില്‍നിന്ന് പിന്മാറുകയോ അതിനുള്ള നീക്കങ്ങള്‍ ആലോചിക്കുകയോ ചെയ്തിട്ടില്ലെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുന്നി ഐക്യത്തിന് കാന്തപുരം തുരങ്കംവെക്കരുതെന്ന സമസ്തയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സുന്നികള്‍ പരമാവധി വിട്ടുവീഴ്ച ചെയ്ത് ഐക്യപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. തങ്ങളുടെ ഭാഗത്തുനിന്ന് ഐക്യത്തിനെതിരായ നീക്കമുണ്ടായി എന്ന ആരോപണം വാസ്തവവിരുദ്ധമാണ്. മര്‍കസ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഈജിപ്ത് ഗ്രാന്റ് മുഫ്തിയെ പട്ടിക്കാട് ജാമിഅഃ നൂരിയ്യയിലെ പരിപാടിയില്‍ പങ്കെടുക്കുന്നത് താന്‍ തടഞ്ഞുവെന്ന ആരോപണവും സത്യസന്ധമല്ല.
മര്‍കസില്‍  ഞായറാഴ്ച 10ന് നടന്ന ഉലമാ സമ്മേളനത്തിലും വൈകീട്ട് നാലിന് നടന്ന പൊതുസമ്മേളനത്തിലും മുഫ്തിക്ക് പങ്കെടുക്കേണ്ടതുണ്ടായിരുന്നു. അതേസമയം പട്ടിക്കാട് ജാമിയ്യയിലെ പരിപാടിയില്‍ മുഫ്തിക്ക് പങ്കെടുക്കാന്‍ സാധിക്കാതെവന്നത് സ്വാഭാവികമാണ്. പിറ്റേന്ന് മുഫ്തിയെ അവിടെ പങ്കെടുപ്പിക്കാന്‍ സന്നദ്ധ അറിയിച്ചെങ്കിലും അവര്‍ തിരസ്‌കരിക്കുകയായിരുന്നുവെന്നും കാന്തപുരം പറഞ്ഞു.
മര്‍കസ് സുവനീറിലോ നേതാക്കളുടെ പ്രസംഗത്തിലോ ഐക്യത്തിനെതിരായ ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. സുവനീറിലെ തന്റെ ഇന്റര്‍വ്യൂവില്‍ കുഞ്ഞാലിക്കുട്ടിയും മറ്റും നടത്തുന്ന ഐക്യശ്രമത്തിന് മുമ്പ് തടസ്സംനിന്നത് എസ്.കെ.എസ്.എസ്.എഫുകാരായിരുന്നുവെന്നും എന്നാല്‍ അവര്‍ ഇപ്പോള്‍ ഐക്യത്തിന് അനുകൂലമാണെന്നുമാണ് പറഞ്ഞത്. അത് ആരെയും കുറ്റപ്പെടുത്താനുദ്ദേശിച്ചല്ല. അതുകൊണ്ടുതന്നെ ഐക്യത്തിന്റെ കാര്യത്തില്‍ തനിക്കെതിരെ പത്രങ്ങളില്‍വന്ന ആരോപണങ്ങള്‍ ബാലിശമാണെന്നും അദ്ദേഹം പറഞ്ഞു.
സുന്നികള്‍ തമ്മിലുള്ള ലയനമല്ല, ഐക്യമാണുദ്ദേശിക്കുന്നത്.  രണ്ട് സംഘങ്ങളുടെയും മുശാവറയും ഇതുതന്നെയാണ് വ്യക്തമാക്കിയിട്ടുള്ളത്.  മര്‍കസ് സമ്മേളനദിവസം മലപ്പുറത്ത് മറ്റൊരു സമ്മേളനംവെച്ച് മുജാഹിദ് വിഭാഗം സമുദായത്തില്‍ ഛിദ്രതയുണ്ടാക്കുകയാണ്. അവരും ഐക്യത്തിന് എതിരാണ്. അതുകൊണ്ടൊന്നും തങ്ങള്‍ തകരില്ലെന്നും കാന്തപുരം പറഞ്ഞു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മധ്യസ്ഥതയില്‍ ഐക്യശ്രമത്തിന് അനുകൂലമാണോ എന്ന ചോദ്യത്തിന്, മതനേതാക്കളാണ് മുന്നിട്ടിറങ്ങേണ്ടതെന്നായിരുന്നു മറുപടി. ഇക്കാര്യത്തില്‍ മുശാവറയാണ് തീരുമാനം പറയേണ്ടത്.
മുസ്‌ലിംലീഗ് മാത്രമല്ല, എല്ലാവിഭാഗവും ഞങ്ങളോട് അടുത്തുവരികയാണ്. മര്‍കസ് സമ്മേളനത്തില്‍ എല്ലാ വിഭാഗങ്ങളില്‍നിന്നുമുണ്ടായ സഹകരണവും പ്രാതിനിധ്യവും ഇതാണ് വിളിച്ചോതുന്നതെന്നും കാന്തപുരം പറഞ്ഞു. എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി എന്നിവരും സംബന്ധിച്ചു.

No comments:

Post a Comment